മാലോം: മലയോര ഹൈവേയിലെ സ്ഥിരം അപകടമേഖലയായി മാറിയ മറ്റപ്പള്ളി വളവിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ജനകീയ സമിതി.
ഇതിനായി നാട്ടുകാരിൽ നിന്നും ഒപ്പുശേഖരണം നടത്തി സർക്കാരിലേക്ക് ഭീമഹർജി സമർപ്പിക്കും.ഏറ്റവുമൊടുവിൽ കഴിഞ്ഞ നവംബർ 29 നുണ്ടായ ബസ് അപകടത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടറും എൻഫോഴ്സ്മെന്റ് ആർടിഒയും പ്രശ്നപരിഹാരത്തിനായി ഡിസംബർ രണ്ടിന് കെആർഎഫ്ബി പ്രോജക്ട് ഡയറക്ടർക്ക് അയച്ച നിർദേശവുമായി ബന്ധപ്പെട്ട് നാളിതുവരെയായിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ ജനകീയ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുൻ ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാത്യു മറ്റപ്പള്ളി വളവിൽ പലതവണയുണ്ടായ അപകടങ്ങളുടെ നേർസാക്ഷിയായ സമീപവാസി സോഫിയ വടയാറ്റിലിൽ നിന്ന് ഭീമഹർജിയ്ക്കായി ആദ്യ ഒപ്പ് സ്വീകരിച്ചു.
ജനകീയ സമിതി ചെയർമാൻ ജെന്നി തയ്യിൽ, കെ.എസ്. രമണി, ബിനീഷ് വള്ളിക്കടവ്, ഷാജി നെടുമരുതുംചാലിൽ, ജയ്സൺ മറ്റപ്പള്ളി, ബിനോയ് വള്ളോപ്പള്ളി, സജി വള്ളോപ്പള്ളി, ജോഷി മറ്റപ്പള്ളി, ജോയി മാരടിയിൽ എന്നിവർ പങ്കെടുത്തു.